Author: News Admin
വർക്കല: എക്‌സൈസ് സർക്കിൾ ഓഫീസ് വർക്കലയുടെ നേതൃത്വത്തിൽ ഹെലിപാഡ്, പാപനാശം മേഖലകളിൽ നടത്തിയ വ്യാപക പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് സിഗരറ്റുകൾ (ഇ-സിഗരറ്റുകൾ) പിടികൂടി. വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹെലിപാഡ് ഭാഗത്തെ സൈജാർ സൂപ്പർ മാർക്കറ്റിൽ നിന്ന് ഏകദേശം 35 ഇ-സിഗരറ്റുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ സൈജാർ അൻസാരിക്കെതിരെ PECA (Prohibition of Electronic Cigarettes Act, 2019) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഇ-സിഗരറ്റുകൾ കോടതിയിൽ ഹാജരാക്കി. ഇ-സിഗരറ്റുകളുടെ ഉത്പാദനം, നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ രാജ്യത്ത് നിരോധിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണ് PECA, 2019. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇ-സിഗരറ്റുകളുടെ ഉപയോഗവും വ്യാപനവും തടയുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.നിയമലംഘനം നടത്തുന്നവർക്ക് പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ്…
ആറ്റിങ്ങൽ: ഇന്ധനവില വർധനവിനെതിരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. ജയറാം സ്വാഗതം ആശംസിച്ചു. പരിപാടി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഷാൻ മഠത്തിൽ നന്ദി രേഖപ്പെടുത്തി. ഡീസൽ വിലവർധനവ് പിൻവലിക്കുക, പൊതുഗതാഗത മേഖലയ്ക്ക് സബ്സിഡി നിരക്കിൽ ഡീസൽ ലഭ്യമാക്കുക, കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വർധിച്ചുവരുന്ന ഇന്ധനവിലയും പ്രവർത്തനച്ചെലവുകളും സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് മേഖലയെ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിരവധി ബസ് ഉടമകളും തൊഴിലാളികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
കടയ്ക്കാവൂർ: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിത കർമ്മ സേനാംഗത്തെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത കേസിൽ പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്ത് ചെയ്തു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നെടിയവിള അപ്പൂപ്പൻനടക്ക് സമീപമുള്ള റബ്ബർ തോട്ടത്തിന് താഴെയുള്ള വീട്ടിൽ നിന്നാണ് ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നത്. ഇതിനിടെയാണ് കീഴാറ്റിങ്ങൽ സ്വദേശിയായ നെടിയവിള വീട്ടിൽ രാജു (51) ഹരിത കർമ്മ സേനാംഗമായ സതികുമാരിയെ അസഭ്യം വിളിക്കുകയും സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ വച്ച് മർദിക്കുകയും ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ്.എച്ച്.ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയപ്രസാദ്, രാജീവ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ ജയശങ്കർ, ശ്യാം എന്നിവരും ചേർന്ന് തിനവിളയിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു
കടയ്ക്കാവൂർ: വക്കം ഇലക്ട്രിക് സെക്ഷനിലെ മീറ്റർ റീഡറായ കീഴുവിലം സ്വദേശിയായ രാധാ നിവാസിൽ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്.ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രബോധിനി സ്കൂളിന് സമീപമുള്ള നായർകോട് വീട്ടിൽ സന്തോഷ് (42) ആണ് അറസ്റ്റിലായത്. ജൂൺ 8-ന് രാവിലെ 11.30ഓടെ വക്കം പ്രബോധിനി സ്കൂളിന് സമീപമുള്ള പ്രതിയുടെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കുന്നതിനിടെയാണ് സംഭവം.മീറ്റർ റീഡിങ് നടത്തിക്കൊണ്ടിരുന്ന രഞ്ജിത്തിനെ പ്രതിയായ സന്തോഷ് അസഭ്യം പറയുകയും പിടിച്ചുതള്ളുകയും തുടർന്ന് സമീപത്തുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നുെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ കണ്ണിനും ചെവിക്കും പരിക്കേറ്റ രഞ്ജിത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ജീവനക്കാരൻ്റെ പരാതിയെ തുടർന്ന് കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ മുമ്പും അടിപിടി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഇതിനുമുമ്പും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വർക്കല: പുന്നമൂടിലെ ഒരു ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെയുണ്ടായ നിസാര തർക്കം ക്രൂരമായ ആക്രമണത്തിൽ കലാശിച്ചു. സംഭവത്തിൽ ശിവഗിരി സ്വദേശിയായ സന്തോഷിന് ഗുരുതരമായി പരിക്കേറ്റു. കേസിൽ നാല് പ്രതികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, ചായക്കടയിലെ പലഹാരപ്പെട്ടിയിൽ നിന്ന് പലഹാരം എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്നവരോട് അല്പം മാറിനിൽക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമായത്. തുടർന്ന് വാക്കുതർക്കം സംഘർഷമായി മാറുകയും സന്തോഷിനെ മർദിക്കുകയുമായിരുന്നു. മർദനമേറ്റ സന്തോഷ് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഏകദേശം ഒരടി നീളമുള്ള സ്പാനർ എടുത്ത് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സ്പാനർ ഉപയോഗിച്ച് തലയിൽ മൂന്ന് തവണ അടിച്ചതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. പരിക്കേറ്റ സന്തോഷിനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിൽ പത്ത് തുന്നലുകൾ വേണ്ടിവന്നതായും ഡോക്ടർമാർ വിശ്രമം…
വർക്കല: കാപ്പിൽ ബീച്ചിന് സമീപത്തുള്ള കായലിലാണ് യുവാവ് മുങ്ങി മരിച്ചത്. അഞ്ചൽ പനച്ചവിള കമലാവിലാസത്തിൽ കണ്ണൻ കെ (42) ആണ് മരണപെട്ടത്.ഇന്ന് രാവിലെ 11 മണിയോടുകൂടി കാപ്പിൽ കടൽത്തീരത്തിന് എതിർവശമുള്ള കായൽ തീരത്ത് വിനോദസഞ്ചാരികൾ ഇരിക്കുന്നത് പതിവാണ്. അവിടെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന കണ്ണൻ കായലിന് തൊട്ട് സമീപത്ത് എത്തി കായലിറങ്ങിയശേഷം തിരികെ കരയ്ക്ക് കയറി തുടർന്ന് വീണ്ടും കായലിറങ്ങി മുങ്ങിത്താഴ്കയായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവർ പറഞ്ഞു.ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ വെള്ളത്തിൽ മുങ്ങിപ്പോയ കണ്ണനെ പെട്ടെന്ന് കരയ്ക്ക് എത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ സ്വദേശിയായ കണ്ണൻ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി സഹോദരിയോടൊപ്പം ഭൂതക്കുളത്ത് മൂന്നുവർഷമായി താമസിച്ചു വരികയാണ്.മരണപ്പെട്ട കണ്ണൻ അഞ്ചലിൽ ഓട്ടോ തൊഴിലാളിയാണ്. ഭാര്യ: സുജിത, മകൾ : കൃഷ്ണപ്രിയ . അപകടം അബദ്ധത്തിൽ സംഭവിച്ചതാണോ അതോ മദ്യലഹരിയിൽ കായലിൽ ഇറങ്ങിയതാണോ എന്നുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
കോടികൾ ചെലവഴിച്ച ബീച്ച് പാർക്ക് നശിക്കുന്നു; സഞ്ചാരികളെ ആകർഷിക്കാൻ സൗകര്യങ്ങളില്ല വർക്കല: സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ കീഴിൽ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ അരിവാളം ടൂറിസം പദ്ധതി പരിപാലനമില്ലാതെ നശിക്കുന്നു. വെട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ടൂറിസം വികസന പ്രതീക്ഷകൾക്ക് കരുത്തേകാനായി അരിവാളത്ത് കടലിനും ടി.എസ്. കനാലിനും മധ്യേ ആരംഭിച്ച പദ്ധതി ഇന്ന് അവഗണനയുടെ പിടിയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.വിശാലമായ അരിവാളം ബീച്ചിൽ ഒന്നേകാൽ കോടിയിലധികം രൂപ ചെലവഴിച്ച് 2016 മാർച്ചിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. സഞ്ചാരികൾക്കായി വിശ്രമകേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള പാർക്ക്, ശൗചാലയങ്ങൾ, കുടിവെള്ള സംവിധാനം എന്നിവ ഉൾപ്പെടുത്തി നിർമിച്ച പാർക്ക് ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. അവധി ദിവസങ്ങളിൽ നിരവധി ആഭ്യന്തര വിനോദസഞ്ചാരികൾ അരിവാളം തീരത്തെത്തുന്നുണ്ടെങ്കിലും പാർക്കിൽ സന്ദർശകരെ ആകർഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ നിലവിൽ ഇല്ല. കൃത്യമായ പരിപാലനമില്ലാത്തതിനാൽ പാർക്ക് ഓരോ ദിവസവും കൂടുതൽ നശിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ പാർക്കിന്റെ സുരക്ഷയ്ക്കായി നിയമിച്ചിരുന്ന ജീവനക്കാരനെയും പിന്നീട് ഒഴിവാക്കി. ഇതോടെ രാത്രികാലങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ സമൂഹവിരുദ്ധരുടെ താവളങ്ങളായി മാറിയതായി നാട്ടുകാർ ആരോപിക്കുന്നു.…
വർക്കല : തിരുവനന്തപുരത്ത് ട്രെയിനിനുള്ളിൽ വർക്കല സ്വദേശിയായ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. പുത്തൻചന്ത സ്വദേശിയായ മുഹമ്മദ് അൽ അമീൻ(19)ആണ് മർദ്ദനത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.40 ഓടെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ പിൻഭാഗത്തെ ജനറൽ കോച്ചിലാണ് സംഭവം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ വിദ്യാർഥിയാണ് ചികിത്സയിലുള്ള മുഹമദ് അൽ അമീൻ. മറ്റൊരു സഹപാഠിയോടൊപ്പം ട്രെയിനിൽ ഇരിക്കവേ അതേ ഇൻസ്റ്റ്യൂട്ടിലെ തന്നെ മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് എത്തി അൽഅമീനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ഒപ്പം ഉണ്ടായിരുന്ന സഹപാഠി അറിയിച്ചത്. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അൽ അമീനെ ട്രെയിനിൽ ഉണ്ടായിരുന്നവരും റെയിൽവേ പോലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലായെന്നും, അക്രമ സംഭവത്തിൽപെട്ട രണ്ടുപേർ കസ്റ്റഡിയിൽ ഉണ്ടെന്നും തിരുവനന്തപുരം റെയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
ആറ്റിങ്ങൽ : സിപിഎം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറിയായി ആർ.സുഭാഷിനെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി എം.പ്രദീപ് നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെത്തുടർന്നാണ് സുഭാഷിനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ആർ.സുഭാഷ്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാകൗൺസിൽ അംഗം, ജില്ലാപ്പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ : ഹരിതകേരള മിഷന്റെ ജനകീയ വൃക്ഷവത്കരണ കാംപെയ്‌നായ ഒരു തൈ നടാം പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ സ്കൂളിനുള്ള പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്. സ്കൂളിലെ വിദ്യാർഥിപ്പോലീസ് യൂണിറ്റാണ് പദ്ധതി നടപ്പാക്കിയത്. ആയിരത്തോളം വൃക്ഷത്തൈകളാണ് സ്കൂളിലെത്തിച്ച് വിതരണം നടത്തിയത്. വർക്കലയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ കെ.എം. ലാജി പുരസ്കാരം വിതരണം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ സി. അശോക്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവർ പങ്കെടുത്തു.