Author: News Admin
ചിറയിൻകീഴ്: കിഴുവിലം ഗവൺമെന്റ് യുപിഎസിന്റെ തനത് പ്രവർത്തനമായ “വീട്ടിൽ ഒരു കുട്ടിലൈബ്രറി”ക്ക് തുടക്കമായി.വീട്ടിൽ കുട്ടികൾക്കായി രക്ഷകർത്താക്കളുടെ സഹായത്തോടെ സ്വന്തമായി ഒരു ലൈബ്രറി ഒരുക്കുന്ന പദ്ധതിയാണ് സ്കൂൾ അധികാരികളും പി.ടി.എ യും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ സാഹിത്യ, സംസ്കാരിക നായകമാർ വീടുകളിലെ കുട്ടിലൈബ്രറി സന്ദർശിക്കും. ഒപ്പം അവിടെ വിവിധ സാംസ്ക്കാരിക കൂട്ടായ്മകളൊരും. പദ്ധതിയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവു മായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത നിർവഹിച്ചു. പ്രഥമാധ്യാപകൻ ഷൈജു സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ സൈജാ നാസർ അധ്യക്ഷത വഹിച്ചു. തുടർന്ന് രക്ഷകർത്താകൾ പങ്കെടുത്ത അമ്മവായന, പൂവൻപഴം ഉതുപ്പാന്റെ കിണർ എന്നീ കൃതികളുടെ കുട്ടികളുടെ നാടകാവിഷ്കാരണം എന്നിവ നടന്നു.
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 266 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രസിഡന്റായി അഡ്വ. ആറ്റിങ്ങൽ എസ് സുരേഷ് കുമാറിനെയും ,സെക്രട്ടറിയായി അഡ്വ എ റസൂൽഷാനെയും തെരഞ്ഞെടുത്തു. ട്രഷറർ എസ് നിതിൻ വക്കം, വൈസ് പ്രസിഡന്റ് അഡ്വ ദീപ ആറ്റിങ്ങൽ, ജോയിന്റ് സെക്രട്ടറി അഡ്വ ഗ്രീഷ്മ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി അഡ്വ ദീപക്, അഡ്വ ജിഫ്ന, അഡ്വ നജ്മ, അഡ്വ ക്രോസ്സ് ആന്റണി എന്നിവരെയും തിരഞ്ഞെടുത്തു
വർക്കല: കർക്കടക വാവ് പ്രമാണിച്ചു വർക്കല നഗരത്തിൽ 23ന് വൈകിട്ട് മുതൽ 24ന് ഉച്ചവരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കാപ്പിൽ ഭാഗത്ത് നിന്നു വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്നു വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ് മാന്തറ, അഞ്ചുമുക്ക് വഴിയും, ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക്, അഞ്ചുമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം. പുത്തൻചന്ത, പാലച്ചിറ ഭാഗത്തു നിന്നു വരുന്ന ബസുകൾ പുത്തൻചന്ത, മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം. ബസ് ഒഴികെയുള്ള വാഹനങ്ങൾ നിശ്ചിത പാർക്കിങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. കടക്കാവൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത, പാലച്ചിറ വഴിയും, കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ടവ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴിയും പോകേണ്ടതാണ്. പാരിപ്പള്ളി, ഊന്നിൻമൂട്,…
അഞ്ചുതെങ്ങ്: കർക്കിടക വാവുബലിയോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ബലി തർപ്പണചടങ്ങുകൾ നടത്താൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും ആരോഗ്യമെന്നും മുൻനിർത്തി കോസ്റ്റൽ പോലീസ്, സെക്യൂരിറ്റി ജീവനക്കാർ, ലൈഫ് ഗാർഡുകൾ, ആശാ പ്രവർത്തകർ എന്നിവരുടെ സേവനം ക്ഷേത്രം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ബലി തർപ്പണ ചടങ്ങുകൾക്ക് അവസരം വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ ഉച്ചക്ക് 1 മണിവരെയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9605 79 7878 , 9947 97 4020
ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആഴ്ചവരെ ഉണ്ടായിരുന്ന കുട്ടികളുടെ സൗജന്യ ഓ.പി ക്ക് ഇപ്പോൾ പണം ഈടാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും, ഈ നടപടി എത്രയും വേഗം പിൻവലിക്കണമെന്നും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഷഹീർ പെരുമാതുറ സർക്കാരിനോട് ആവശ്യപ്പെട്ടു. പതിമൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നൽകി കൊണ്ടിരുന്ന ഓ.പി ടിക്കറ്റിന് പണം ഏർപ്പെടുത്തിയത് വേദനാജനകമാണ്. കുഞ്ഞുങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ എന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണ്. ആ ഉറപ്പിന്മേൽ കത്തി വെക്കുന്ന നടപടിയാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.സംസ്ഥാനം നേരിടുന്ന പ്രധാന വിഷയങ്ങളിൽ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശുപത്രിയിൽ നേരിട്ട് അന്വേഷിച്ചപ്പോൾ ഫണ്ട് തീർന്നത് കൊണ്ടാണെന്നാണ് അധികൃതർ പറഞ്ഞ ന്യായം. ഈ തെറ്റായ നടപടി എത്രയും വേഗം സർക്കാർ തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വർക്കല: പാപനാശത്ത് കർക്കടക വാവുബലിക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കടൽക്ഷോഭം കടുത്ത ഭീഷണിയായി മാറുന്നു. ബലിതർപ്പണത്തിനായി ബലിമണ്ഡപത്തിന് മുന്നിലായി ഒരുക്കിയ താൽക്കാലിക പന്തൽ അപകടാവസ്ഥയി ലാണ്. കടൽവെള്ളത്തിന്റെ ശക്തമായ തിരമാലകൾ പന്തലിന്റെ തൂണുകൾക്കടിയിൽ നിന്ന് മണൽ മാറ്റിയതിനെ തുടർന്ന് തൂണുകൾ പുറത്തുവന്ന നിലയിലായിരിക്കുന്നു. ലൈഫ് ഗാർഡുകളും സമീപവാസികളും ഈ അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ നിലവാരമുള്ള നടപടി ഉണ്ടായിട്ടില്ല.അധികൃതർ പന്തലിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇതുവരെ എത്തിയില്ല എന്നത് തീർഥാടകരിൽ ആശങ്കക്കും പ്രതിഷേധത്തിനും കാരണമാകുന്നു. അത്യാവശ്യ സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാരും തീർഥാടകരും ആവശ്യപ്പെടുന്നു.
പാങ്ങോട് : ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. സാവിത്രി(45), കല്യാണി (42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കല്ലറ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് നിർത്തിയ ഉടനെ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത് ഇരുവരും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. മാല നഷ്ടപ്പെട്ട സ്ത്രീ ബഹളം വെച്ചതോടെ നാട്ടുകാർ ഓട്ടോറിക്ഷ തടഞ്ഞ് മോഷ്ടാക്കളെ പിടികൂടി പാങ്ങോട് പൊലീസിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരവധി സ്റ്റേഷനുകളിൽ പല പേരുകളിലായി 15 ഓളം കേസുകളിലെ പ്രതികാളാണിവരെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വർക്കല : ചെമ്മരുതി, ഒറ്റൂർ, ചെറുന്നിയൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ നടപടിക്രമങ്ങളുടെ ഭാഗമായി സർവ്വേ- അതിരടയാള നിയമ പ്രകാരമുള്ള 9(2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചി ട്ടുള്ളതാണ്. മൊബൈൽ നമ്പർ വെരിഫിക്കേഷനുവേണ്ടി മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും, ഡിജിറ്റൽ സർവ്വേ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുമായ ചെമ്മരുതി വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി നരിക്കല്ല്മുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചെമ്മരുതി വില്ലേജ് ഡിജിറ്റൽ സർവ്വേ ഓഫീസിലും, ഒറ്റൂർ വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി ഒറ്റൂർ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ഒറ്റൂർ വില്ലേജ് ഡിജിറ്റൽ സർവ്വേ വിഭാഗത്തിലും, ചെറുന്നിയൂർ വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി ചെറുന്നിയൂർ പഞ്ചായത്ത് ഓഫീസിലെ ചെറുന്നിയൂർ ഡിജിറ്റൽ സർവേ വിഭാഗത്തിലും ഓഫീസ് പ്രവൃത്തി സമയത്ത് എത്തി മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ചെമ്മരുതി, ഒറ്റൂർ, ചെറുന്നിയൂർ എന്നീ വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസർമാർ അറിയിച്ചു.
പിരപ്പൻകോട് പേരയത്തുമുകൾ ദേവാലയം വീട്ടിനു സമീപത്തെ പുരയിടത്തിൽ നിന്ന തേക്ക് മരം വീണു വീടിൻ്റെ മേൽക്കൂര തകർന്നു.പാലവിള പുത്തൻവീട്ടിൽ ഉഷാകുമാരിയുടെ വീട്ടിലേയ്ക്ക് മരം വീണു വീടിൻ്റെ മേൽക്കൂര തകർന്നു.
വർക്കല : എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം അയിരൂർ പൊലീസ് കേസെടുത്തു. 21നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഉല്ലാസയാത്രയെന്ന വ്യാജേന പൊൻമുടിയിൽ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂർ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിൽ ശിക്ഷ ലഭിച്ചില്ല. തുടർന്ന്, മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലാതെ കഴിയവേയാണു തന്നെ പിതാവ് പീഡിപ്പിച്ച വിവരം അമ്മയോട് മകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു